08 February 2015

അരവിന്ദ് കെജ്രിവാളിന്റെ രണ്ടാമൂഴത്തിന്‍റെ സാദ്ധ്യതകള്‍ 

ജനാധിപത്യവും  മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടത് ജനക്ഷേമത്തിന് അനുപേക്ഷണീയം എന്ന് വിശ്വസിക്കുന്നവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ശുഭസൂചന നല്‍കുന്നു, എക്സിറ്റ് പോള്‍ ഫലങ്ങള്‍. കഴിഞ്ഞ തവണ വിജയിച്ചപ്പോള്‍ അധികാരം വിടട്ടൊഴിഞ്ഞോടി എന്ന് ബി. ജെ. പി. യും കോണ്‍ഗ്രസ്സും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും അതൊരു വലിയ അപരാധമായി- കഴിവുകേടായി പ്രചാരണത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടും ജനങ്ങള്‍ അതൊന്നും കാര്യമാക്കിയതേയില്ല എന്ന് മനസ്സിലാക്കാം.

ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പിന്നെ തങ്ങളുടെ വാഗ്ദാനങ്ങളൊക്കെ മറന്ന് എങ്ങനെയും അധികാരത്തില്‍ തുടരുകയാണ് ഏറ്റവും പ്രധാനം  എന്ന വികലമായ പൊതു ബോധത്തിന്  എതിരായിരുന്നു  അദ്ദേഹത്തിന്‍റെ നിലപാട്. വാഗ്ദാനങ്ങള്‍ പാലിക്കാതെ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുത് എന്നാണ് അദ്ദേഹം കരുതിയത്‌. 

ജന ലോക്പാല്‍ ബില്‍ പാസാക്കാനായില്ലെങ്കില്‍ അധികാരത്തില്‍ തുടരില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുതന്നെ ചെയ്തു. അത് അല്‍പ്പം തിടുക്കപ്പെട്ട തീരുമാനമായിപ്പോയി എന്ന് അദ്ദേഹം തന്നെ പിന്നീട് കുറ്റസമ്മതവും  നടത്തി. 


കുറേക്കൂടി ശ്രമിച്ചിട്ട് ആകാമായിരുന്നു എന്ന് എല്ലാവര്‍ക്കും തോന്നി. എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍, അധികാരത്തില്‍ തുടര്‍ന്നുകൊണ്ട്,  ബാക്കി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കാമായിരുന്നൂ എന്നും. ഒരു എണ്‍പത് ശതമാനം വാഗ്ദാനങ്ങള്‍ എങ്കിലും പാലിച്ചാല്‍ പോലും അത്  സാധാരണ ജനങ്ങള്‍ക്ക്  എത്ര ആശ്വാസമായേനെ.

ഭരണ സുതാര്യത ഉറപ്പുവരുത്താന്‍ ജനലോക്പാല്‍ പാസ്സാകേണ്ടത് അവശ്യം എന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ രാജി, എന്നുമുള്ള നിശ്ചയം; അദ്ദേഹം ഒരുതരം perfectionist ആയതുകൊണ്ടുണ്ടായ അപകടം. മുഴുവന്‍ വാഗ്ദാനങ്ങളും പാലിച്ചില്ലെങ്കില്‍ വഞ്ചന, പരാജയം എന്നൊക്കെ അദ്ദേഹം കരുതി. ഒരുപക്ഷെ, ജനലോക്പാലിനെ ചുറ്റിപ്പറ്റിയാണല്ലോ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം തന്നെ,  അതുകൊണ്ടാവാം.


 ജയിച്ചുകഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ "എന്ത് വന്നാലും ഞങ്ങള്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും "  എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ആണയിടുകയും, അതിന് വേണ്ടി  എല്ലാ വാഗ്ദാനങ്ങളും മറക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും, അഞ്ച്  വര്‍ഷം  തികക്കുന്നത് തന്നെ ഭരണ വിജയമായി അവതരിപ്പിക്കപ്പെടുകയും, അവരെ വീണ്ടും വീണ്ടും ജയിപ്പിക്കുകയും ചെയ്യുന്ന ജനങ്ങളും ഉള്ള നാട്ടില്‍. "എന്ത് വന്നാലും ഞങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കും" എന്ന് പറയുന്ന ഒരാള്‍, ഒരു പാര്‍ട്ടി, തികഞ്ഞ അപൂര്‍വതയാണ്.

അഞ്ച് സാദ്ധ്യതകളെങ്കിലും ഈ പ്രതീക്ഷിത വിജയം തുറന്നിടുന്നുണ്ട്.

ഒന്ന്: മറ്റ് പാര്‍ട്ടികളുടെ പരിപാടികളിലും അവയുടെ  മുന്‍ഗണനാ  ക്രമം,   സമീപനം, ഇവ തീരുമാനിക്കുന്നതിലും,  അത് മാറ്റത്തിന് പ്രേരണയാകും.

രണ്ട്: ഇനി തെരഞ്ഞെടുക്കപ്പെടുന്നവര്‍ "അധികാരത്തില്‍ തുടരാന്‍ വേണ്ടി വാഗ്ദാനങ്ങള്‍ മറക്കുന്നതോ  ? വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വേണ്ടി  അധികാരത്തില്‍ തുടരുന്നതോ അഭികാമ്യം ?"   എന്ന ചോദ്യം നിരന്തരം ചോദിച്ചുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിതരാകും.

മൂന്ന്:  പാര്‍ട്ടി മാത്രം നോക്കി വോട്ട് ചെയ്യുന്ന രീതിക്ക് പകരം നിലപാടുകളും പ്രവര്‍ത്തന രീതിയും നോക്കി ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തുടങ്ങും.

നാല്: നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലെ സത്യസന്ധത, സുതാര്യത ഇതൊക്കെ തെരഞ്ഞെടുപ്പില്‍ മുമ്പെന്നത്തേക്കാളും പരിഗണനാ വിഷയമാകും.

അഞ്ച്: അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടികളിലുമുള്ള അത്തരം ആള്‍ക്കാര്‍ക്ക് കൂടുതലായി സ്ഥാനാര്‍ഥിത്വം ലഭിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.  അത് നിയമ നിര്‍മാണ സഭയുടെ സ്വഭാവം തന്നെ മാറ്റും.

വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും ഭരണ വര്‍ഗത്തിനും മാത്രം പ്രയോജനം ചെയ്യുന്ന ഒരു ഭരണ സംവിധാനമായി ജനാധിപത്യം തുടരുന്നത് അവസാനിക്കും എന്ന ഒരു പ്രതീക്ഷയും ഇത് ഉണര്‍ത്തുന്നു.        


      

No comments:

Post a Comment